മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകണമെന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ആണ് കർദ്ദിനാൾ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം. ജൂലൈ 1 ന് കേസിൽ നേരിട്ട് ഹാജരാകണമെന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ. കേസ് ഇനി പരിഗണിക്കും വരെ കർദ്ദിനാൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. കേസിൽ മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്.
തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഇളവ് നൽകണം എന്നുമായിരുന്നു കർദ്ദിനാളിന്‍റെ ആവശ്യം. കഴിഞ്ഞ മെയ് 16 നും നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കർദ്ദിനാൾ എത്തിയിരുന്നില്ല. സഭ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കർദ്ദിനാൾ വിചാരണ നേരിടണമെന്ന എറണാകുളം സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ ശരി വെച്ചിരുന്നു.
