റിമാന്റ് പ്രതിയുടെ മരണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആരുമില്ലാത്ത സമയത്താണ് ഷഫീഖിനെ പിടിച്ച് കൊണ്ടുപോയതെന്നും പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച ഷഫീഖിന്റെ അമ്മ റഷീദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം: കാക്കനാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രതി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയിൽ ഡിജിപിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകി.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖാണ് (36) റിമാന്റിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചതാണെന്ന് യുവാവിന്‍റെ കുടുംബം ആരോപിച്ചു.
പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച ഷഫീഖിന്റെ അമ്മ റഷീദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരുമില്ലാത്ത സമയത്താണ് ഷഫീഖിനെ പിടിച്ച് കൊണ്ടുപോയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് മരണകാരണമെന്ന് ഷഫീഖിന്റെ ഭാര്യ സെറീനയും ആരോപിച്ചു.
സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഷെഫീഖിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ജയിലിൽ എത്തിച്ചപ്പോൾ ഷെഫീഖിന് പരിക്കുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ജയിലിൽ വെച്ചു അപസ്മാരവും ചർദ്ദിയും ഉണ്ടായി. ഇതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.