സുബൈറിന്‍റേത് രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാൻറ് റിപ്പോർട്ടില്‍ പറയുന്നത്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിൻ്റെ പ്രതികാരം തീർക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ വൈരം മൂലമെന്ന് റിമാന്‍ഡ് റിപ്പാര്‍ട്ട്. അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് നിരോധനാജ്ഞ തുടരണമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.
സുബൈര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ അറുമുഖന്‍, ശരവണന്‍, രമേശ് എന്നീ പ്രതികളെയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്റ്റേറ്റ് (രണ്ട്) പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍റെ അഭ്യര്‍ത്ഥന പ്രകാരം പ്രതികളുടെ സുരക്ഷ പരിഗണിച്ച് ചിറ്റൂര്‍ ജയിലിലേക്കാണ് മാറ്റിയത്. തിരിച്ചറിയല്‍ പരേജിന് ശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.
അതിനിടെ ശ്രീനിവാസന്‍ കൊലപാതകക്കേസില്‍ ശംഖുവാരത്തോട് സ്വദേശി, അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കസ്റ്റഡിയിലുള്ളവരില്‍ നിന്നുമാണ് പ്രതികളിലേക്കെത്തിയത്. ഫിറോസും ഉമ്മറും സഞ്ചരിച്ച ബൈക്ക് തമിഴ്നാട് രജിസ്ട്രേഷനെന്നാണ് കണ്ടെത്തിയത്. അബ്ദുള്‍ ഖാദര്‍ ആക്ടിവ ബൈക്കിലായിരുന്നു ഉണ്ടായിരുന്നത്. പ്രതികള്‍ വൈകാതെ വലയിലാവുമെന്ന് എഡിജിപി വ്യക്തമാക്കി.
അതേസമയം, പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തത് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാനുള്ള ശുപാര്‍ശയാണ് പൊലീസ് നല്‍കിയത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.
സുബൈറിന്‍റെ കൊലപാതകം സഞ്ജിത്ത് വധത്തിന്‍റെ പ്രതികാരം
ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. സുബൈറിന്‍റെ അയൽവാസിയും സഞ്ജിത്തിന്‍റെ സുഹൃത്തുമായ രമേശ് ആണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്. നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചത് മൂന്ന് പേരെയാണ്. ആദ്യ രണ്ട് ശ്രമങ്ങൾ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉപേക്ഷിച്ചു.
Also Read: പാലക്കാട് സുബൈർ വധം; മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ അറസ്റ്റിൽ; സൂത്രധാരൻ രമേശ്
എപ്രിൽ 1, 8 തീയ്യതികളായിരുന്നു ഈ ശ്രമമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. എലപ്പുള്ളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്‍റെ അടുത്ത സുഹൃത്താണ് രമേശ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതില്‍ സുബൈറിന് പങ്കുണ്ടാകുമെന്ന് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നതായും എഡിജിപി വ്യക്തമാക്കി. പ്രതികളിൽ നിന്ന് ഗൂഡാലോചന സംഭന്ധിച്ച കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കും. അതേസമയം ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുൻപ് സുബൈറിന്‍റെ പോസ്റ്റുമോര്‍ട്ടം നടന്ന പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനായി ആറംഗ സംഘം പുറപ്പെട്ടത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് പൊലീസ് ശ്രമം. ശ്രീനിവാസൻ കൊലക്കേസിൽ അന്വേഷണം ഊർജ്ജിതമാണെന്നും മറ്റ് ആരോപണം തള്ളുന്നതായും എഡിജിപി വ്യക്തമാക്കി
സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകൾ. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയായത്.
Also Read: പാലക്കാട് ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു; വെട്ടിയത് അഞ്ചംഗ സംഘം
