സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്ലക്സുകൾ നീക്കുന്നു, യൂണി. കോളേജിന് മുന്നിലെ ഫ്ലക്സ് നീക്കുന്നതിനിടെ തർക്കം
ഇന്ന് രാത്രി തന്നെ മാറ്റണമെന്നാണ് ജില്ലാ കളക്ടർ നവജ്യോത് ഖോസേ ആവശ്യപ്പെട്ടത്. ഫ്ളക്സുകൾ മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിച്ചു.
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്ലക്സുകൾ നീക്കം ചെയ്യുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിലെ ഫ്ളക്സുകളും നീക്കം ചെയ്യുന്നുണ്ട്. ഇന്ന് രാത്രി തന്നെ എല്ലാ ഫ്ലക്സുകളും മാറ്റണമെന്നാണ് ജില്ലാ കളക്ടർ നവജ്യോത് ഖോസേയുടെ നിർദ്ദേശം. ഫ്ളക്സുകൾ മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിച്ചിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഫ്ളക്സ് ബോർഡ് മറ്റുന്നതിനെ ചൊല്ലി ബിജെ പി പ്രവർത്തകരും തഹസില്ദാരും തമ്മിൽ തർക്കമുണ്ടായി. വി വി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ നീക്കം ചെയ്യുന്ന ഫ്ളക്സ് ബോർഡുകളെ ചൊല്ലിയാണ് തർക്കം.
മുൻകൂട്ടി നിർദേശം നൽകിയില്ലെന്നും ഏകപക്ഷീയമായാണ് ഫ്ളക്സ് മാറ്റിയതെന്നുമാണ് ബിജെപി പ്രവർത്തകർ പറയുന്നത്. സബ് കളക്ടർ മാധവിക്കുട്ടി സ്ഥലത്ത് എത്തി. ജോലി തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.