ഉത്ര കൊലപാതകം: കേസ് ആദ്യം അന്വേഷിച്ച അഞ്ചല്‍ സിഐയ്ക്കെതിരെ റിപ്പോര്‍ട്ട്
ഉത്രയുടെ മരണം നടന്ന ദിവസം തന്നെ ഉത്രയുടെ സഹോദരന്‍ മരണത്തില്‍ സംശയം ഉണ്ടെന്ന് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ സുധിറിന് മൊഴി നല്‍കിയിരുന്നു.
കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ആദ്യം അന്വേഷിച്ച അഞ്ചല്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. കൊട്ടാരക്കര റൂറല്‍ എസ് പി നടത്തിയ അഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ അലംഭാവം വരുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉത്രയുടെ ആഭരണങ്ങള്‍ പരിശോധിക്കുന്നു, സൂരജിന്‍റെ അമ്മയും സഹോദരിയും ചോദ്യംചെയ്യലിനെത്തിയില്ല
ഉത്രയുടെ മരണം നടന്ന ദിവസം തന്നെ ഉത്രയുടെ സഹോദരന്‍ മരണത്തില്‍ സംശയം ഉണ്ടെന്ന് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ സുധിറിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ പോലും അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഴ്ചവരുത്തിയതായാണ് റിപ്പോര്‍ട്ട്. ഈ വിവരം ഉത്രയുടെ ബന്ധുക്കള്‍ റൂറല്‍ എസ് പി അറിയിച്ചിരുന്നു ചില പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും എസ് പിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചശേഷമാണ് ആഭ്യന്തര അന്വേഷണറിപ്പേര്‍ട്ട് റൂറല്‍ എസ് പി ഡി ജിപിക്ക് കൈമാറിയത്.
സൂരജിന് എതിരെ പരാതി ഉണ്ടായിരുന്നിട്ടും കാര്യമായ അന്വേഷണം നടത്തിയില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമർശം ഉണ്ട്. മൂന്ന് ദിവസം മുന്‍പാണ് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. മൃതദേഹത്തിനോട് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനാദരവ് കാണിച്ചു എന്ന പരാതിയിലും വകുപ്പ്തല അന്വേഷണം ആരംഭിച്ചിടുണ്ട്.