മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്. മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല. ജീവൻ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
