കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യ പരിഗണന നല്‍കിയാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായികമന്ത്രി വി.അബ്ദുൽറഹ്മാൻ്റെ ഓഫീസ് അറിയിച്ചു

തിരുവനന്തപുരം: മെഴ്സിക്കുട്ടന് രാജിവച്ച ഒഴിവിൽ ഷറഫലി സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ സ്പോർട്സ് കൗൺസിൽ പുന:സംഘടിപ്പിച്ചു. ഒളിംപ്യൻ കെ എം ബിനു, ബോക്സിംഗ് മുൻ താരം കെ സി ലേഖ, ഫുട്ബോൾ താരം സി കെ വിനീത് , അത് ലറ്റിക് പരിശീലകൻ പി.ഐ ബാബു, വി.കെ. സനോജ്, രഞ്ചു സുരേഷ്, യോഗ പരിശീലകൻ ഗോപൻ ജെ എസ് എന്നിവർ പുതിയ കൗൺസിൽ അംഗങ്ങൾ.

കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യ പരിഗണന നല്‍കിയാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായികമന്ത്രി വി.അബ്ദുൽറഹ്മാൻ്റെ ഓഫീസ് അറിയിച്ചു. രാജിവെച്ച സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ക്കു പകരം ഏഴ് പേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ മികച്ച കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ളവരെയാണ് അംഗങ്ങളായി നിശ്ചയിച്ചത്. കായികമേഖലയില്‍ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളില്‍ നിയോഗിക്കണമെന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിപ്പിൽ വിശദീകരിച്ചു.