റസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ ജീവനക്കാരെ മർദിച്ച് നാലംഗ സംഘം. ഹൈദരബാദിലെ സരൂർനഗറിലാണ് സംഭവം
ഹൈദരാബാദ്: റസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ ജീവനക്കാരെ മർദിച്ച് നാലംഗ സംഘം. ഹൈദരബാദിലെ സരൂർനഗറിലാണ് സംഭവം. ബില്ലുവന്ന തുക മുഴുവൻ നൽകാന്‍ വിസമ്മതിക്കുകയും ഡിസ്കൗണ്ട് ആവശ്യപ്പെടുകയും ചെയ്തതോടെ വാക്കുതർക്കം ഉണ്ടാവുകയി, പിന്നാലെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മെയ് 2-ന് രാത്രി 9.30 നാണ് സംഭവം. നാലുപേരടങ്ങുന്ന ഒരു സംഘം റസ്റ്റോറന്റിൽ എത്തി ഏകദേശം രണ്ട് മണിക്കൂർ സമയം അവിടെ ചിലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 5,900 രൂപയുടെ ബിൽ വരികയും ചെയ്തു. പിന്നാലെ സംഘം ഡിസ്കൗണ്ട് ആവശ്യപ്പെടുകയായിരുന്നു. റസ്റ്റോറന്‍റ് ജീവനക്കാർ 10 ശതമാനം ഡിസ്കൗണ്ട് നൽകുകയും ചെയ്തു. എന്നാല്‍ സംഘം അത് പോരെന്നും കൂടുതൽ തുക കുറച്ച് നൽകണം എന്നും ആവശ്യപ്പെട്ടു. ഇത് നൽകിലെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് സംഘം അക്രമം അഴിച്ച് വിട്ടത്.
ഡിസ്കൗണ്ട് നിഷേധിച്ചതോടെ പ്രതികൾ ഫോൺ വിളിച്ച് മറ്റൊരു സംഘത്തെ വിളിച്ച് വരുത്തുകയും കടയുടമയേയും ജീവനക്കാരെയും ആക്രമിക്കുകയുമായിരുന്നു. മാത്രമല്ല റസ്റ്റോറന്‍റ് അടിച്ച് തകർക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കി പ്രതികളിൽ ചിലരെ ഹൈദരാബാദ് സിറ്റി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



