തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം
പാവപ്പെട്ട രോഗികൾക്ക് ഇരുട്ടടി നൽകികൊണ്ടാണ് ശ്രീചിത്രയിലെ പുതിയ നിയന്ത്രണങ്ങൾ. നിലവിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു. സൗജന്യ ചികിത്സക്കായി കർശന ഉപാധികളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായർ മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും.
പാവപ്പെട്ട രോഗികൾക്ക് ഇരുട്ടടി നൽകികൊണ്ടാണ് ശ്രീചിത്രയിലെ പുതിയ നിയന്ത്രണങ്ങൾ. നിലവിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബിപിഎൽ വിഭാഗക്കാരെ എ ബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. സ്ഥിരം വരുമാനം ഇല്ലാത്തവർക്കും സ്വന്തമായി വീടില്ലാത്തവർക്കും, കുടുംബത്തിൽ മാറാരോഗികൾ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ കിട്ടൂ.
വിധവയുണ്ടെങ്കിൽ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നതിന്റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരെയാണ് എ വിഭാഗത്തിൽ പെടുത്തിയത്. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തിൽ. അവർക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമാക്കി.
അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിലെ വരുമാനത്തിൽ നിന്നാണ് സൗജന്യ ചികിത്സ നൽകിയിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ നിന്ന് ഇതിനായി സാമ്പത്തിക സഹായം കിട്ടുന്നില്ലെന്നും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബിപിഎല്ലിൻറെ പേരിൽ അനർഹക്ക് ആനുകൂല്യങ്ങൾ ഒഴിവാക്കാൻ കൂടിയാണ് പുതിയ മാനദണ്ഡങ്ങളെന്നും അധികൃതർ പറഞ്ഞു.