എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ റവന്യൂ മന്ത്രി കെ രാജൻ പങ്കെടുക്കേണ്ട കണ്ണൂരിൽ നിശ്ചയിച്ചിരുന്ന പരിപാടികൾ മാറ്റി

കണ്ണൂർ: റവന്യൂ മന്ത്രി കെ.രാജൻ പങ്കെടുക്കേണ്ട കണ്ണൂരിൽ നിശ്ചയിച്ചിരുന്ന മന്ത്രിയുടെ മൂന്ന് പരിപാടികൾ മാറ്റി. നാളെ ജില്ലയിൽ നടത്താൻ നിശ്ചയിച്ച മൂന്ന് പരിപാടികളാണ് മാറ്റിയത്. തരംമാറ്റ അദാലത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം കണ്ണൂരിൽ നടത്താതെ കാസർകോട് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിനൊപ്പം തുടക്കം മുതൽ നിലപാടെടുത്ത് നിന്ന മന്ത്രി കെ രാജൻ്റെ പരിപാടികൾ മാറ്റിയത് കണ്ണൂർ കളക്ടറുമായി വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം ഉയർന്നെങ്കിലും ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കളക്ടറുമായി നല്ല ബന്ധമാണെന്നും പരിപാടികൾ നേരത്തേ മാറ്റിയതാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

എഡിഎം അഴിമതിക്കാരനല്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും റവന്യൂ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ എഡിഎമ്മിൻ്റെ മരണത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ജില്ലാ കളക്ടറെ നിയമിച്ചത് മന്ത്രിയായിരുന്നു. എന്നാൽ കളക്ട‍ർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക് നൽകിയിരുന്നു. റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ ജില്ലാ കളകർക്കെതിരായ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.