നഷ്ട പരിഹാരം നൽകാൻ 14 കോടി രൂപ ഈ മാസം തന്നെ അനുവദിക്കും. വീട് നഷ്ടപ്പെട്ടവർക്ക് രണ്ടാം ഗഡു തുക വിതരണം ഉടൻ തുടങ്ങുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ 'കരകയറാതെ കൊക്കയാർ' എന്ന പരമ്പരയിൽ റവന്യൂ മന്ത്രിയുടെ ഇടപടെൽ. കൊക്കയാറിലെ (Kokkayar) പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നഷ്ട പരിഹാരം നൽകാൻ 14 കോടി രൂപ ഈ മാസം തന്നെ അനുവദിക്കും. വീട് നഷ്ടപ്പെട്ടവർക്ക് രണ്ടാം ഗഡു തുക വിതരണം ഉടൻ തുടങ്ങുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

കൊക്കയാറിലെ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസം എങ്ങുമെത്തിയില്ലെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബർ 16 നുണ്ടായ മലവെളളപ്പാച്ചിലും ഉരുൾപൊട്ടലും കൊക്കയാറിലെ എട്ട് പേരുടെ ജീവനാണ് എടുത്തത്. ഇതിൽ ഏഴ് പേർ മരിച്ചത് പൂവഞ്ചിയിലെ മാക്കൊച്ചിയിലാണ്. പ്രദേശത്തെ മിക്ക വീടുകൾക്കും ഉരുൾ പൊട്ടലിൽ കേടു പറ്റി. ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നാണ് 30 കുടുംബങ്ങളോട് റവന്യൂ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവിടുത്തെ സ്ഥലത്തെ താമസം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടും പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ ഈ മനുഷ്യർ ഇവിടെത്തന്നെ തുടരുകയാണ്.

ഉരുൾപൊട്ടൽ മേഖലയിലും കൊക്കയാറിന്‍റെയും പുല്ലകയാറിന്‍റെയും തീരത്തുമായി താമസിക്കുന്നവരെയാണ് കൊക്കയാർ പഞ്ചായത്തിന് മാറ്റി പാർപ്പിക്കേണ്ടത്. ഉരുൾപൊട്ടലില്‍ കൊക്കയാർ മേഖലയിൽ 108 വീടുകൾ പൂർണമായും 413 വീടുകൾ ഭാഗികമായും തകർന്നെന്നാണ് റവന്യൂ വകുപ്പ് തന്നെ കണക്കാക്കിയിരിക്കുന്നത്. ഇതിൽ 162 കുടുംബങ്ങളും കൊക്കയാറിന്‍റെയോ പുല്ലകയാറിന്‍റെയോ തീരത്ത് താമസിക്കുന്നവരാണ്. വർഷങ്ങളായി ദുരിത അനുഭവിക്കുന്ന ഇവരെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കണം. കാര്യമായ വരുമാനം ഇല്ലാത്തതിനാൽ പുനരധിവാസം ഉറപ്പാക്കാൻ ഇതുവരെ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. മാക്കോച്ചിയിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയും പ്രളയത്തിൽ തകർന്നിരുന്നു. ഇതോടെ കുടിവെള്ളം പോലും കിട്ടാതെ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ജീവിതം ഇരട്ടി ദുരിതത്തിലാണ്.