മുട്ടില്‍ മരംമുറി; ഈട്ടിമരം കടത്തിയ വാഹനം പിടികൂടി
മുട്ടിൽ നിന്നും പെരുമ്പാവൂരിലേക്ക് ഈട്ടിമരം കടത്തിയ വാഹനം ആണ് പിടികൂടിയത്.
കോഴിക്കോട്: വയനാട് മുട്ടിൽ നിന്ന് ഈട്ടിമരം കടത്തിയ വാഹനം വനംവകുപ്പ് പിടികൂടി. കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് നിന്നാണ് വാഹനം പിടികൂടിയത്. വാഹനം വയനാട്ടിലേക്ക് കൊണ്ടുപോയി. വാഹനത്തിന്‍റെ ഡ്രൈവർ കൂരാച്ചുണ്ട് സ്വദേശി അരുൺ ആന്‍റണിയാണെന്ന് വയനാട് ഡിഎഫ്ഒ അറിയിച്ചു. വിദേശത്തുള്ള ജിനീഷാണ് വാഹന ഉടമ. പെരുമ്പാവൂരിൽ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി കസ്റ്റഡിയിലെടുത്തിരുന്നു.
മുട്ടിൽ വനംകൊള്ളയക്ക് പിറകിൽ വൻ മാഫിയാ സംഘമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റമെന്നും സർക്കാർ അറിയിച്ചു. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മരംമുറിയ്ക്ക് ഉത്തരവിട്ട് ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.