വില്‍സണ്‍ വധം: പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു
തീവ്രവാദബന്ധം കണ്ടെത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.
കന്യാകുമാരി: കളിയക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളായ ചെറുപ്പക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്.
അതിനിടെ പൊലീസുദ്യോഗസ്ഥന്‍ വില്‍സനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധമുള്ളവരെയാണ് കേരള പൊലീസ് പിടികൂടിയത്. തീവ്രവാദബന്ധം കണ്ടെത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.
കൊലപാതകത്തിന് മുമ്പ് തൗഫീഖ് ഇന്ന് പിടിയിലായ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്ക് മുന്‍പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് ഇരുവരും വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. തൗഫീഖും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പിടിയിലായ രണ്ടുപേരും ഇഞ്ചിവിള സ്വദേശികളാണ്. കേരള- തമിഴ്നാട് - പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയാണ്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ് നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. ദേശീയ രഹസ്യാന്വേഷണ സംഘവും, തമിഴ്നാട് ക്യൂബ്രാഞ്ചും, കേരള തീവ്രവാദ വിരുദ്ധ സ്വക്വാഡും അതിർത്തിയിൽ വീണ്ടും യോഗം ചേർന്ന് അന്വേഷണം ശക്തമാക്കി.
തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനാൽ കേസ് എൻഐഎ ഏറ്റെടുക്കുമെന്ന സൂചനയും ശക്തമാണ്. തിങ്കളാഴ്ച്ച രാത്രിയാണ് എഎസ്ഐ വില്‍സണ്‍ വെടിയേറ്റ് മരിക്കുന്നത്. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യുബ്രാഞ്ച് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൻറെ പ്രതികാരമാകം കൊലപാതകമെന്നാണ് പൊലീസിന്‍റ് നിഗമനം.