രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു.

പാലക്കാട്: റോഡ് ഉദ്ഘാടനത്തിനു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പാലക്കാട്‌ നഗരസഭ ചെയർപേഴ്സണും. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎൽഎ പങ്കെടുത്തിരുന്നു. എന്നാൽ എംഎൽഎയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎമ്മും. അതേസമയം, സമകാലിക വിഷയങ്ങളിൽ പ്രതികരണം നടത്തി സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയേയും രാഹുൽ വിമർശിച്ചിരുന്നു.

പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ രൂക്ഷമായി പരിഹസിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. പിഎം ശ്രീ പദ്ധതി വിശദീകരിക്കാൻ ശിവൻകുട്ടി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരിഹാസം. പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായെന്നും അയാള്‍ ശിവൻകുട്ടിയല്ലെന്നും ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞതെന്നും രാഹുൽ പരിഹസിച്ചു. ശ്രീ പിഎം എംഎൽഎ സംഘിക്കുട്ടി എന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. നേരത്തെ പിണറായി വിജയനെയും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചിരുന്നു. ഇതുവരെ ശ്രീ വിജയൻ ആയിരുന്നുവെന്നും ഇനി മുതൽ വിജയൻ ശ്രീ എന്നായിരിക്കുമെന്നും ശ്രീ പിഎം ശ്രിന്താബാദ് എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം.