കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ തുറന്നു; കേരളത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം തുടരും
കേരളത്തിലേക്കുള്ള ആളുകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണവും പരിശോധനയും തുടരും.
കാസര്‍കോട്: കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണാടക മണ്ണിട്ടടച്ച റോഡുകളെല്ലാം തുറന്നു. പ്രധാന സംസ്ഥാന പാതയായ ചെര്‍ക്കള-സുള്ള്യ റോഡില്‍ രണ്ണിടത്തെ മണ്ണ് നീക്കം ചെയ്തു. ചെറിയ ഇടറോഡുകളിലെ മണ്ണ് നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള ആളുകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണവും പരിശോധനയും തുടരും.
അതേസമയം കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളടക്കം മുന്നൂറോളം ആളുകള്‍ പാലം ഉപരോധിച്ച് പ്രതിഷേധിച്ചു. കടലിൽ പോകുന്നതിന് മുമ്പ് ആന്‍റിജന്‍ പരിശോധന നിർബന്ധമാക്കിയതിലും രണ്ടാഴ്ചയായി അടച്ചിട്ട പ്രദേശത്ത് രോഗബാധ കുറഞ്ഞിട്ടും ഇളവുകൾ അനുവദിക്കാത്തതിലുമാണ് വലിയ പ്രതിഷേധമുണ്ടായത്.
ആർഡിഒയും ജനപ്രതിനിധികളും പൊലീസുമെത്തി നടത്തിയ ചർച്ചയിൽ ആന്‍റിജന്‍ പരിശോധന നിർബന്ധമില്ലെന്ന് ഉറപ്പ് നൽകി. ഇതോടെയാണ് കൊവിഡ് പ്രൊട്ടോക്കോൾ എല്ലാം ലംഘിച്ച് പ്രതിഷേധത്തിനായി തടിച്ചുകൂടിയവർ പിരിഞ്ഞു പോയത്. നെല്ലിക്കുന്ന് കടപ്പുറത്ത് നൂറിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നേരത്തെ പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.