തൊണ്ടിമുതലായ സ്വർണവും വെള്ളിയും പണവും മോഷണം പോയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ ഡിജിപി തീരുമാനിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതലായ സ്വർണവും വെള്ളിയും പണവും മോഷണം പോയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ ഡിജിപി തീരുമാനിക്കും.നിലവില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൈബർ സ്റ്റേഷൻ ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലാണ് സംഘം. ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നതുവരെ ഈ സംഘം അന്വേഷിക്കും.
ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞിരുന്നു. 2020 - 21 കാലത്തെ സീനിയർ സൂപ്രണ്ട് ആണ് മോഷ്ടാവെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. ലോക്കൽ പൊലീസും ഇക്കാര്യം ശരിവച്ചു. ആദ്യം 2010 മുതൽ ആർഡിഒ കോടതിയിലെ ലോക്കറിന്‍റെ ചുമതലക്കാരായ 26 ഉദ്യോഗസ്ഥരെയും പിന്നീട് 2019 - 21 കാലത്തെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സീനിയർ സൂപ്രണ്ടിൽ എത്തിയത്. കഴിഞ്ഞ വർഷം റിട്ടയർ ചെയ്ത തിരുവനന്തപുരം പേരൂർക്കട സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ശരിവച്ച പേരൂർക്കട പൊലീസ് ഇയാളെ നിരീക്ഷണത്തിലാക്കി. 2021 ഫെബ്രുവരിയിൽ തൊണ്ടിമുതലുകൾ സുരക്ഷിതമാണെന്ന് എജിയുടെ ഓഡിറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷമാവും ഇയാൾ ഘട്ടം ഘട്ടമായി മോഷണം നടത്തിയതെന്നാണ് കരുതുന്നത്. 130 പവൻ സ്വർണ്ണവും 140 ഗ്രാം വെള്ളിയും 48,000 ഓളം രൂപയുമാണ് കാണാതായത്. ഇതിൽ 25 പവനോളം സ്വർണാഭരണങ്ങൾക്ക് പകരം മുക്കുപണ്ടം വെച്ചും തട്ടിപ്പ് നടത്തി. ഇതിനായി ഇയാൾക്ക് വകുപ്പിന് അകത്ത് നിന്നോ പുറത്ത് നിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വൻ ആസൂത്രണവും ഗൂഢാലോചനയും നടന്നെന്ന റിപ്പോർട്ടിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read Also: കള്ളൻ കപ്പലിൽ തന്നെ; കോടതിയിൽ നിന്ന് 110 പവൻ സ്വർണം മോഷ്ടിച്ച ഉദ്യോഗസ്ഥൻ കുടുങ്ങിയത് ഇങ്ങനെ
