മലയാളി യുവതി ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.
ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് പതിച്ചത്
ഭർത്താവിനോട് വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചത്. സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേൽ വനിതക്കും ലഭിച്ചില്ല. വീൽചെയറിലായിരുന്ന വനിതയെ വർഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഇനി ഔദ്യോഗിക വിവരങ്ങൾ പുറത്തുവരണം. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായോൽ പാലസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona