കൊവിഡ്19: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു
കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രോഗബാധിതർ സഞ്ചരിച്ച പ്രദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്.
മലപ്പുറം: മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 2 പേരുടെ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറായി. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രോഗബാധിതർ സഞ്ചരിച്ച പ്രദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്.
അരീക്കോട് സ്വദേശിനിക്കൊപ്പം യാത്ര ചെയ്തതും സമ്പർക്കം പുലർത്തിയതുമടക്കം 4 പഞ്ചായത്തുകളിലെ 300 പേരുടെ പട്ടിക തയ്യാറായി. വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ ആറ് പഞ്ചായത്തുകളിലെ 522 പേരാണ് പട്ടികയിലുള്ളത്. വാണിയമ്പലം സ്വദേശിനി ആദ്യം പരിശോധനക്കെത്തിയ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകരും അരീക്കോട് സ്വദേശിനി നെടുമ്പാശേരി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസ് വരെ യാത്ര ചെയ്ത ബസ്സിലെ 40 സഹയാത്രികരും നിരീക്ഷണത്തിലാണ്.
അതിനിടെ മലപ്പുറം പൊന്നാനിയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞെത്തിയവർക്ക് വിലക്ക് ലംഘിച്ച് സ്വലാത്ത് ചടങ്ങ് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. പുതുപൊന്നാനി തർബിയത്തുൽ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്. അരീക്കോട്, വാണിയമ്പലം സ്വദേശിനികളായ രണ്ട് പേരുടെ റൂട്ട് മാപ്പ് സ്ഥിരീകരിച്ചു.