കേരളത്തോട് സ്നേഹം, കാലടി ഇഷ്ട സ്ഥലം; റിട്ട. ജസ്റ്റിസ് യു യു ലളിത്
മറാഠി, ഇംഗ്ലീഷ്, ഹിന്ദി തെലുങ്ക് ഭാഷകൾ കൂടാതെ സംസ്കൃത പഠനം നടത്തിയതിനാൽ മലയാളത്തിലെ ചില വാക്കുകളും അദ്ദേഹത്തിന് പരിചിതമാണ്.
ദില്ലി: മഹാരാഷ്ട്രയിലെ സോളാ പൂർ സ്വദേശിയാണ് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്. ജന്മം കൊണ്ട് മഹാരാഷ്ട്രക്കാരനാണെങ്കിലും കർമ്മ മണ്ഡലം ഇന്ത്യയിൽ ഉടനീളമായിരുന്നു. കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെ ജില്ലയാണ് സോളാപൂർ അതിനാൽ കന്നട പരിചിത ഭാഷയാണ്. മറാഠി, ഇംഗ്ലീഷ്, ഹിന്ദി തെലുങ്ക് ഭാഷകൾ കൂടാതെ സംസ്കൃത പഠനം നടത്തിയതിനാൽ മലയാളത്തിലെ ചില വാക്കുകളും അദ്ദേഹത്തിന് പരിചിതമാണ്. അങ്ങനെ ഭാഷകളിലൂടെ ഇന്ത്യയുടെ വൈവിദ്യം കാണാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിനോട് പ്രത്യേക സ്നേഹമുണ്ടെന്ന് യു യു ലളിത് തന്നെ പറയുന്നു. സഞ്ചാരിയായി കുടുംബത്തോട് ഒപ്പം നിരവധി തവണ അദ്ദേഹം കേരളത്തിൽ എത്തിയിട്ടുണ്ട്. കേരളത്തില്‍ കാലടിയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലരം. കാലടിയിലെ ആയുർവേദ സെന്‍ററിൽ ചികിത്സയ്ക്ക് പതിവായി അദ്ദേഹം എത്താറുണ്ട്. ഈ ആയുര്‍വേദ ചിക്തിസയാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നും ലളിത് തുറന്ന് പറയുന്നു.
ആലപ്പുഴയിലെ വള്ളം കളിയും കായലിലൂടെ ബോട്ട് യാത്രയും എന്നും ഹൃദയമെന്ന് കേരളത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കവെ റിട്ട. ജസ്റ്റിസ് ലളിത് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. മാത്രമല്ല തന്‍റെ ഷഷ്ഠിപൂർത്തി ആഘോഷത്തിന് കാലടിയിൽ എത്തിയതും അദ്ദേഹം ഓര്‍ത്തെടുത്തു. ശ്രീശങ്കരാചാര്യ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. യാത്രകള്‍ക്കായി നിരവധി തവണ കേരളത്തിലെത്തിയ അദ്ദേഹത്തിന് ഇവിടെ നിരവധി സൗഹൃദങ്ങളുമുണ്ട്. വിരമിച്ചതിന് പിന്നാലെയുള്ള തിരക്കുകൾ ഒഴിഞ്ഞാല്‍ വീണ്ടും കേരളത്തിൽ എത്തുമെന്ന് ലളിത് പറയുന്നു. സങ്കീർണ്ണമായ നിരവധി കേസുകൾക്ക് തീർപ്പാക്കിയ ലളിത് നല്ലൊരു സിനിമ ആരാധകൻ കൂടിയാണ്. ബോളിവുഡ് സിനിമകൾ ചെറുപ്പം മുതൽ തന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ട് സിനിമ നടൻ ആരെന്ന് ചോദ്യത്തിന് അദ്ദേഹം ചെറുപുഞ്ചിരിയില്‍ മറുപടിയൊതുക്കും.