കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു കൈയേറാൻ സർക്കാരിന് അവകാശമില്ല. ഭരണകൂടത്തിന്റെ കൈയേറ്റം തടയാൻ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കെ റെയിൽ (K Rail) സർവ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ സർക്കാരിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ (B Kemal Pasha) രംഗത്ത്. കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു കൈയേറാൻ സർക്കാരിന് അവകാശമില്ല. ഭരണകൂടത്തിന്റെ കൈയേറ്റം തടയാൻ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കല്ലിടാൻ സർക്കാറിന് അവകാശമില്ല. കെ റെയിൽ പഠനം എന്ന പേരിൽ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്. ഭൂമി കൈയേറാൻ അനുമതി നൽകിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്യേണ്ടതാണ്. സുപ്രീം കോടതിയിൽ ഇത് ചോദ്യം ചെയ്യാൻ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ലെന്നും കമാൽ പാഷ അഭിപ്രായപ്പെട്ടു.
എറണാകുളം മാമലയിൽ കെറെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. അതിരടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. 32 വർഷം മുന്പ് കൊച്ചി-തേനി ദേശീയപാതയ്ക്കായി പ്രദേശത്ത് അടയാളക്കല്ല് സ്ഥാപിച്ചിരുന്നു. പദ്ധതി ഇതുവരെ നടപ്പായിട്ടില്ല. കല്ല് സ്ഥാപിച്ചതിനെ തുടർന്ന് ബാങ്കുകളിൽ നിന്നടക്കം വായ്പ ലഭിക്കുന്നില്ല. തുടങ്ങിയ പദ്ധതികൾ നടപ്പാക്കാതെ കെറെയിൽ കല്ല് സ്ഥാപിക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. തർക്കത്തിനൊടുവിൽ പൊലീസ് സുരക്ഷയോടെ ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു.
സമരത്തിന്‍റെ പുതിയ അധ്യായം തുടങ്ങിയെന്ന് വി ഡി സതീശന്‍; നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്
സില്‍വര്‍ലൈന്‍ സമരത്തിന്‍റെ (Silver Line) പുതിയ അധ്യായം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan) പറഞ്ഞു. ചെങ്ങന്നൂരില്‍ നാളെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നും എല്ലാ സമരസ്ഥലത്തും യുഡിഎഫ് നേതാക്കള്‍ ഉണ്ടാകുമെന്നും വി ഡി സതീശന്‍ മാടപ്പള്ളിയില്‍ പറഞ്ഞു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സമരത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇതെന്ന് ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മാടപ്പള്ളിയില്‍ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുപിഴുത് പ്രതിഷേധിച്ചു.
സില്‍വര്‍ ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധിച്ച സ്ത്രികളേയും കുട്ടികളേയും റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രതിപക്ഷം തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശന്‍ അറിയിച്ചു.
Read Also: 'വെടിവച്ച് കൊന്നാലും മാറില്ല'; കോഴിക്കോട് കല്ലായിയിലും കെ റെയിൽ കല്ലിടലിനിടെ പ്രതിഷേധം
