കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനുമായി കോര്‍പറേഷന്‍ ആരംഭിച്ച സിറ്റി സൈക്കിള്‍ പദ്ധതി പരാജയപ്പെട്ടു. ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ സൈക്കിളുകള്‍ ഇപ്പോള്‍ ആര്‍ക്കും ഉപകാരപ്പെടാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതോടെ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പാതിവഴിയില്‍ നിലച്ചു.

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സിറ്റി സൈക്കിള്‍ പദ്ധതി അവതാളത്തില്‍.പദ്ധതിക്കായി വാങ്ങിയ സൈക്കിളുകള്‍ ആര്‍ക്കും ഉപകരിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.

ഹരിത ഗതാഗതം, സ്ത്രീകള്‍ക്ക് സുരക്ഷിത സൈക്കിള്‍ യാത്ര- ഇത് ലക്ഷ്യമിട്ടാണ് സിറ്റി സൈക്കിള്‍ എന്ന പേരില്‍ പദ്ധതി തുടങ്ങിയത്. നഗര യാത്ര സുഖകരമാക്കാന്‍ സൈക്കിളുകള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതാണ് പദ്ധതി. കുടുംബ ശ്രീയിലൂടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. 2023 ഫെബ്രുവരിയില്‍ പദ്ധതി തുടങ്ങി. സൈക്കിളുകളും വാങ്ങി. ഓരോ വാര്‍ഡുകളിലേക്കും സൈക്കിളുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

സ്ത്രീകള്‍ക്ക് മണിക്കൂറിന് 20 രൂപ നിരക്കില്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കാനായിരുന്നു തീരുമാനം. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ വാടകയ്ക്ക് കൊടുക്കും. എന്നാല്‍ പ്രതീക്ഷിച്ച പോലെ പദ്ധതി മുന്നോട്ട് പോയില്ല. ഒരു കോടിയിലേറെ രൂപ പാഴ്ചെലവായി. എരഞ്ഞിപ്പാലം, ചെലവൂര്‍,മാറാട്, സരോവരം എന്നിവിടങ്ങളിലാണ് സൈക്കിള്‍ ഷെഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സ്ഥല പരിമിധി മൂലം ചിലയിടത്ത് ഷെഡ് നിര്‍മ്മിക്കാനും ആയില്ല. നിലവില്‍ സൈക്കിളുകള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതോടെ സ്ത്രീകള്‍ക്കായി തുടങ്ങിയ പദ്ധതി ലക്ഷ്യം കാണാതെ പാതിവഴിയിലായി.

YouTube video player