പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കേണ്ട; സിപിഎം വിടില്ലെന്ന് എസ് രാജേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുകയാണ്.
ദേവികുളം: സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകൾ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും രാജേന്ദ്രൻ പഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുകയാണ്. അടിമാലി-, മൂന്നാര്‍ ഏരിയ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ പാര്‍ട്ടിയിൽ ഒറ്റപ്പെട്ട രാജേന്ദ്രൻ സിപിഐയിലേക്ക് പോകുന്നെന്നായിരുന്നു വാര്‍ത്തകൾ.
മൂന്നാറിലെ സിപിഐയുടെ ചില നേതാക്കൾ രാജേന്ദ്രനുമായി പലവട്ടം ചര്‍ച്ച നടത്തിയെന്നും വാര്‍ത്ത വന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് രാജേന്ദ്രൻ. അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് വരെട്ടെയുന്നും പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് സിപിഎമ്മിൽ തന്നെ തുടരുമെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം രാജേന്ദ്രനെ സിപിഐയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ. ശിവരാമൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.