വിവാഹം എന്ന സംവിധാനത്തെ സ്വവർഗ്ഗ വിവാഹമെന്ന നീക്കം തകർക്കുമെന്ന് സമിതി കുറ്റപ്പെടുത്തി.

ദില്ലി : സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയിൽ. ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന കേസിൽ കക്ഷി ചേരാൻ സമിതി അപേക്ഷ നൽകി. വിവാഹം എന്ന സംവിധാനത്തെ സ്വവർഗ്ഗ വിവാഹമെന്ന നീക്കം തകർക്കുമെന്ന് സമിതി കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വവർഗ്ഗ പങ്കാളികളുടെ സാമൂഹ്യ ഭ്രഷ്ട് അവസാനിപ്പിക്കാൻ എന്തു ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രത്തോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആരാഞ്ഞിരുന്നു. വിവാഹത്തിന് നിയമസാധുത നല്കാതെ തന്നെ സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നറിയിക്കണമെന്നാണ് കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് നിർദ്ദേശിച്ചത്. 

സംയുക്ത ബാങ്ക് അക്കൗണ്ട് തുറക്കാനും ഇൻഷുറൻസ് നോമിനിയായി പങ്കാളിയെ വെക്കാനുമൊക്കെ എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാനാണ് നിർദ്ദേശം. സ്വവർഗ്ഗ വിവാഹത്തിൻറെ നിയമസാധുത പാർലമെൻറിന് വിടണമെന്ന് കേന്ദ്രം ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. ഏറെക്കാലം പങ്കാളികളായി കഴിയുന്നവർ വിവാഹിതരെ പോലെ തന്നെയാണ്. ഇവരെ സമൂഹം അകറ്റിനിറുത്തുന്നത് പല അവകാശങ്ങളുടെയും ലംഘനമാകുമെന്നാണ് നേരത്തെ ഹർജി പരിഗണിച്ച കോടതിയുടെ നിരീക്ഷണം.