ഈ മണ്ഡലകാലത്ത് ശബരിമലയിൽ അരവണ നിർമ്മാണത്തിന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാനാണ് തീരുമാനം. മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനം

തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് ദേവസ്വം ബോർഡ് തീരുമാനം. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിക്കാൻ ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കവെയാണ് ബോർഡിന്റെ പുതിയ തീരുമാനം. അതേസമയം ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മില്‍മയിലെ ഉദ്യോഗസ്ഥരുടെ പങ്ക് തെളിവടക്കം പുറത്ത് വന്നതിന് പിന്നാലെയാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയും വെളിച്ചത്ത് വരുന്നത്.

ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചു?

മിൽമ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ദേവസ്വം ബോർഡിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് അഴിമതിയില്‍ ഇടനിലക്കാരനായത്. ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും വിവരം ലഭിച്ചിരുന്നു എന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നെയ്യ് ഇടപാട് രേഖകള്‍ ഹാജരാക്കാൻ ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു. മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ് ശബരിമലയില്‍ എത്തിച്ചതില്‍ ദേവസ്വം ബോ‍ർഡിലേക്കും അന്വേഷണം വ്യാപിക്കുകയാണ്. ബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി റിപ്പോർട്ട് തേടിയത്. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം കമ്മീഷണർ അന്വേഷിക്കും. നെയ് കൊടുത്ത മില്‍മയേപ്പോലെ തന്നെ വാങ്ങിയ ദേവസ്വം ബോർഡിനും ഇടപാടില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. ജോയിന്‍റ് ഡറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഉത്തരവിട്ടുണ്ട്. സംഭവത്തില്‍ ഇതിനോടകം വിജിലൻസും അന്വേഷണം തുടരുകയാണ്.