ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിസംബർ 18 ന് ജാമ്യഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിസംബർ 18 ന് ജാമ്യഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ആദ്യമായിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകുന്നത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അപ്പോഴൊന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
അതേ സമയം, ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക കേസിൽ റിമാൻഡിൽ ആയതിനാൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്.
