ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ഇയാൾ. വിജയകുമാർ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞിരുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണ്. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാർ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു. 

കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തതത്. പിന്നാലെയാണ് വിജയകുമാറിന്‍റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 2018 നവംബറില്‍ കെ രാഘവന്‍റെ ഒഴിവിലേക്കാണ് എൻ വിജയകുമാർ ദേവസ്വം ബോർഡില്‍ സിപിഎമ്മിന്‍റെ പ്രതിനിധിയായി വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിൻ്റെ മൊഴി.

ആവർത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ ബോര്‍ഡിന്‍റെ കൂട്ടുത്തരവാദിത്തത്തെ പറ്റി പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ നിർദേശങ്ങളാണ് നടപ്പാക്കിയത് എന്നുൾപ്പെടെയുള്ള പല വിവരങ്ങളും മൊഴിയില്‍ പത്മകുമാർ പറഞ്ഞതായാണ് റിപ്പോർട്ട്. പിന്നാലെ അന്വേഷണം മന്ദഗതിയിലാണെന്ന് വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമർശനം വന്നത് പിന്നാലെയാണ് വിജയകുമാറിന്‍റെ അറസ്റ്റ്. 

YouTube video player