അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണികൃഷ്ണൻ പോറ്റിയോടെ ഇഡി ആവശ്യപ്പെടും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇഡി ഇന്ന് സമൻസ് നൽകും. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണികൃഷ്ണൻ പോറ്റിയോടെ ഇഡി ആവശ്യപ്പെടും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെ ഇന്ന് ഇഡി ചോദ്യം ചെയ്തു. 43-ാം ദിവസം ജാമ്യം നേടിയ ശ്രീകുമാർ ദ്വാരപാലക പാളികൾ കൊടുത്തുവിടാനുള്ള മഹസറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ പോറ്റിയുമായുള്ള ബന്ധത്തിന് തെളിവ് ഹാജരാക്കാൻ എസ്ഐടിയക്ക് കഴിയാത്തതിനാലാണ് കോടതി ജാമ്യം നൽകയത്. ശ്രീകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി പരിശോധന. കഴിഞ്ഞ ദിവസം കൊല്ലം കോടതി സ്വാഭാവിക ജാമ്യം നൽകിയ പോറ്റി, മുരാരി ബാബു എന്നിവർ ഇന്ന് എസ്ഐടിയക്ക് മുന്നിൽ ഹാജരായി. ജാമ്യം വ്യവസ്ഥയുടെ ഭാഗമായാണ് നടപടിയെങ്കിലും കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പ്രതികളിൽ നിന്ന് ശേഖരിച്ചു. കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതി ചേർക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഭരണ-പ്രതിപക്ഷ വാക് പോര്
ശബരിമല സ്വർണക്കൊള്ളയിൽ പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്ത് വന്നതിന് പിറകെ ഭരണ പ്രതിപക്ഷ വാക് പോര്. സിപിഎം നേതാക്കളെ രക്ഷിക്കാനാണ് പ്രാഥമിക കുറ്റപത്രം നൽകാത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, അടിയന്തര പ്രമേയം അവതരിപ്പിക്കാതെ സഭയിൽ നിന്ന് ഒളിച്ചോടിയത് ആരോപണം തിരിഞ്ഞുകൊത്തുമെന്ന ഭയത്താലെന്നായിരുന്നു സിപിഎം മറുപടി.


