ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രമുഖ സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്ത് എസ്ഐടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നിർണ്ണായക ചോദ്യം ചെയ്യൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെങ്കിലും സ്വർണ്ണം പൂശൽ പോറ്റിയെ ഏല്പിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിൽ ഇടപെട്ടില്ലെന്നാണ് കടകംപള്ളിയുടെ മൊഴി. കടകംപള്ളിയുടെ ചോദ്യം ചെയ്യൽ വിവരം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്
ഒടുവിൽ സ്വർണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യം ചെയ്തു. ശനിയാഴ്ച രണ്ട് മണിക്കൂറാണ് ചോദ്യംചെയ്തത്. കൊള്ളയിലെ പ്രധാനപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കടകംപള്ളിയും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന പല ഫോട്ടോകൾ ഇതിനകം പുറത്തുവന്നിരുന്നു. പോറ്റിയുമായുള്ള ബന്ധത്തെകുറിച്ചാണ് എസ്ഐടി ചോദിച്ചത്. സ്പോൺസർ എന്ന നിലയിൽ പോറ്റിയെ അറിയാം. പക്ഷെ ഇടപാടുകളിൽ പങ്കില്ലെന്നാണ് കടകംപള്ളിയുട മൊഴി എന്നാണ് വിവരം. സ്വർണ്ണപ്പാളികൾ പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തിൽ ദേവസ്വം മന്ത്രി എന്ന നിലയിൽ ഇടപെട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. എസ്ഐടിക്ക് മുന്നിൽആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കടകംപള്ളി വിശദീകരിച്ചു. പക്ഷെ നിർണ്ണായക ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ പരസ്യപ്രതികരണങ്ങള്‍ക്ക് കടകംപള്ളി തയ്യാറായില്ല.
കടകംപള്ളിയുടെ കഴക്കൂട്ടം മണ്ഡലത്തിൽ പോറ്റിയുടെ സ്പോൺസർഷിപ്പിൽ വീട് നിർമ്മാണം നടന്നിരുന്നു. ഇരുവരും ബന്ധമുണ്ടെങ്കിലും കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടോ എന്നതാണ് അറിയേണ്ട നിർണ്ണായക വിവരം. 2019ൽ പത്മകുമാർ പ്രസിഡണ്ടായ ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയപ്പോള്‍ ദേവസ്വംമന്ത്രിയാണ് കടകംപള്ളി. പത്മകുമാർ കടകംപള്ളിയെ കുരുക്കുന്ന രീതിയിൽ മൊഴി നൽകി എന്ന സൂചന തുടക്കംം മുതലുണ്ടായിരുന്നു. പത്മകുമാറിന്‍റെയോ പോറ്റിയുടേയോ മൊഴി പ്രകാരമാണോ ചോദ്യം ചെയ്യൽ എന്നും വ്യക്തമാകണം. ആദ്യത്തെ വീഴ്ചക്ക് ശേഷവും കഴിഞ്ഞ ബോർഡിൻറെ കാലത്ത് വീണ്ടും ദ്വാരപാലക പാളികൾ പോറ്റിക്ക് കൈമാറിയതിലാണ് പിഎസ് പ്രശാന്തിൻറെ ചോദ്യം ചെയ്യൽ.
കോടതി അനുമതിയില്ലാതയുള്ള നടപടി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്നതോടെയാണ് രാജ്യം ചർച്ചചെയ്യുന്ന സ്വർണ്ണക്കൊള്ള ലോകമറിയുന്നത്. ഉദ്യോഗസ്ഥരുട സാന്നിധ്യത്തിൽഎല്ലാം ചെയ്തെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ബോർഡിൻറെ ഇടപെടലാണ് പോറ്റിക്ക് കൈമാറാൻ കാരണമെന്ന് തന്ത്രി പറഞ്ഞിരുന്നു. കടകംപള്ളിയുടേയും പ്രശാന്തിൻറെയും മൊഴികൾ പരിശോധിച്ച് വീണ്ടും ചോദ്യം ചെയ്യാനുംസാധ്യതയുണ്ട്.
അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്‍റെയും സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ അവധിക്കാലം കഴിഞ്ഞ് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിവച്ചു. ഹര്‍ജി എടുത്തപ്പോള്‍ തന്നെ കേസില്‍ പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് വിമര്‍ശനമുണ്ടല്ലോ എന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. നാല്‍പത് ദിവസമായി ജയിലില്‍ കഴിയുന്നു എന്നും ജാമ്യം അനുവദിക്കണമെന്നുമയിരുന്നു എ.ലപത്മകുമാറിന്‍റെ വാദം. നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

