ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അന്വേഷണസംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി.

തിരുവനന്തപുരം : ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസുകളിൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി ഉത്തരവിറക്കി. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. ജയിലിൽ കഴിഞ്ഞ അവസാന പ്രതിയും പുറത്തേക്ക് എത്തുകയാണ്. പ്രത്യേക അന്വേഷണസംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് ശങ്കരദാസ് ജാമ്യത്തിന് അപേക്ഷിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. കേസിലെ 13 പ്രതികളിൽ ജയിലിൽ കഴിയുന്ന അവസാനത്തെ പ്രതിയാണ് ശങ്കരദാസ്. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നേരത്തെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. 2026 ജനുവരി 14-നാണ് ഇദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.