പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ​ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് ഇനി നവംബർ 15ന് പരിഗണിക്കും.

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ ഗൂഢാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി. അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സർക്കാരിനെയും, ദേവസ്വം ബോർഡിനെയും, ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും, ചെന്നൈയിലും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വർണ്ണം പോയ വഴികൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരൻ മുദ്ര വെച്ച കവറിൽ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട മുറിയിലാകും കോടതി നടപടികളെന്ന് രജിസ്റ്റാർ വഴി നേരത്തെ വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ് പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ തുടങ്ങിയ ശൃംഖല സ്വ‌ർണ്ണം എങ്ങനെ ശബരിമലയിൽ നിന്ന് കടത്തി എന്നതിൽ മാത്രം പോരെ ഇതിലെ ഗൂഢാലോചന കൂടി പുറത്ത് വരണമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ സംഘവും നിലവിൽ അനുവദിച്ച ആറ് ആഴ്ചയ്ക്ക് പുറമെ അന്വേഷണത്തിന് രണ്ടാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. അന്വേഷണം തുടങ്ങി എല്ലാ പത്ത് ദിവസത്തിലും കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്ന് നേരത്തെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. അത് പ്രകാരമുള്ള സിറ്റിംഗാണ് ഇന്ന് നടന്നത്.

തുടർന്നും അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കണമെന്നും കോടതി ആവർത്തിച്ച് ഓർമിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും, സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം വിജിലൻസ് എന്നിവർ മാത്രമാണ് എതിർകക്ഷികൾ. അന്വേഷണ സംഘം കോടതിയിൽ നൽകുന്ന രസഹ്യസ്വഭാവമുള്ള രേഖകൾ കേസിലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള വ്യക്തികൾക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചതും.

പുതിയ ഈ കേസാകും കോടതി ഇനി പരിഗണിക്കുക. അസാധാരണമായ വിധം നേരത്തെ ഉത്തരവിറക്കിയാണ് അടച്ചിട്ട മുറിയിലാകും നടപടികളെന്ന് കോടതി വ്യക്തമാക്കിയത്. സാധാരണ ബലാത്സംഗ കേസിലടക്കം അതിജീവിതമാരുടെ സ്വകാര്യ ഉറപ്പാക്കാൻ ആണ് കോടതി അടച്ചിട്ട മുറിയിലേക്ക് നടപടികൾ മാറ്റാറുള്ളത്. എന്നാൽ സംസ്ഥാനത്ത് ഏറെ ചർച്ചയായ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ വിവരങ്ങൾ പുറത്ത് പോകുന്നത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോടതി നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റിയതെന്നാണ് വിവരം.

സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി

ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നത്. ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. 1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നൽകിയതെന്നും ഇതിനുപകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികൾ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെ നിന്ന് ചെന്നൈയിലെ സ്മാർട്ട്‌ ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെ സ്വർണം കവർന്നു എന്നാണ് എസ്ഐടി നിഗമനം. നാഗേഷ്, കൽപ്പേഷ് തുടങ്ങി കൂട്ടുനിന്നവരിലേക്ക് എത്താനാണ് ശ്രമം. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നലെ മുഴുവൻ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തിരുന്നു. 

YouTube video player