ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ പരിശോധന നടത്തുന്നു. ഇത് രണ്ടാം തവണയാണ് ബെല്ലാരിയിലെ ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ. ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ് സംഘം. ഗോവർധനെ പ്രത്യേക സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്. നേരത്തെ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തിരുന്നു. അതേ സമയം, സ്വർണ്ണക്കടത്തിൽ ഡി മണിയെ ചോദ്യം ചെയ്യാനും പൊലീസിന്റെ നീക്കം. എസ്ഐടി സംഘം ഇന്ന് രാവിലെ ചെന്നൈയിലെത്തിയിരുന്നു. ഡി. മണി എന്നത് യഥാർത്ഥ പേരല്ല എന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിനെ തുർന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുൻകൂർ ജാമ്യ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് എ പത്മകുമാറിൻ്റെയും മൊഴി..


