കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലക്കൽ, പമ്പാ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. വി വി ഐ പികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ എത്തിയത് അതീവ ഗൗരവം എന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എ ഡി ജി പി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.

അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴിവാങ്ങി പമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. സാങ്കേതിക പിഴവാണ് ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ വിശദീകരണം. ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയാതാണെന്നും സംഭവത്തിൽ കോസ്റ്റുകാർഡ് വിശദീകരിക്കുന്നു. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

YouTube video player