ശബരിമല ഡ്യൂട്ടിയിൽ നിന്ന് ആരോഗ്യവകുപ്പ് ജീവനക്കാരെ ഒഴിവാക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ ആവശ്യം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാർ കുറവാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കാനിരിക്കെ ശബരിമലയിലെ മെഡിക്കൽ ഡ്യൂട്ടിയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന. ശബരിമല മണ്ഡല മകരവിളക്ക് ഡ്യൂട്ടിയിൽ നിന്ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും ജീവനക്കാരെയും ഒഴിവാക്കണം എന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് നൽകി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാർ കുറവാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചാൽ കൊവിഡ് പ്രതിരോധത്തെ ബാധിക്കും. അതുകൊണ്ട് ശബരിമലയിലെ മെഡിക്കൽ ഡ്യൂട്ടിക്ക് സംസ്ഥാന സർക്കാർ പകരം സംവിധാനം കാണണമെന്നാണ് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.