സന്നിധാനത്ത് സൌകര്യങ്ങൾ കുറവ്, സർക്കാർ ഇടപെടണം; റോപ് വേ ആവശ്യമെന്നും തന്ത്രി കണ്ഠരര് രാജീവര്
സന്നിധാനത്തേക്ക് റോപ് വേ ആവശ്യമാണ്. മനുഷ്യർ മനുഷ്യരെ ചുമക്കുന്ന രീതി മാറണമെന്ന് തന്ത്രി കണ്ഠരര് രാജീവര്
പത്തനംതിട്ട : സന്നിധാനത്ത് സൌകര്യങ്ങൾ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽ ഭക്തർക്ക് സൌകര്യങ്ങൾ കുറവാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിരിവയ്ക്കാൻ പോലും സൌകര്യങ്ങളില്ല. വനത്തെ ബാധിക്കാതെ ചെറിയ വികസനങ്ങൾ സാധ്യമാണ്. സൌകര്യമൊരുക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്നിധാനത്തേക്ക് റോപ് വേ ആവശ്യമാണ്. മനുഷ്യർ മനുഷ്യരെ ചുമക്കുന്ന രീതി മാറണം. ഏലക്കാ വിവാദം നാണക്കേടായി. വിവാദത്തിന് കാരണം കരാറുകാർ തമ്മിലെ കിടമത്സരം. എന്നാൽ ഇത്തവണത്തെ തീർത്ഥാടനകാലം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല.
ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടർ അറിയിച്ചു. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മോട്ടോ വാഹന വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്ന് കുമളിയിൽ നിന്നുമുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് 5 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും.
Read More : ശബരിമലയിൽ റെക്കോർഡ് വരുമാനം; വ്യാഴാഴ്ച വരെ ലഭിച്ചത് 310.40 കോടി