ഇന്ധനക്ഷാമം ഭയന്ന് വിശാഖപട്ടണത്തെ ഒരു കടയിൽ ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ആളുകളുടെ നീണ്ട ക്യൂ. ധാരണ രണ്ടോ മൂന്നോ എണ്ണം വിറ്റിരുന്ന കടയിൽ ഒറ്റദിവസം 93 എണ്ണം ഉൾപ്പെടെ നൂറിലധികം ഇന്ഡക്ഷന് കുക്കറുകൾ വിറ്റഴിഞ്ഞത്രെ.
ഇന്ധനക്ഷാമം മുന്നിൽക്കണ്ട്, വിശാഖപട്ടണത്തെ ഒരു കടയിൽ നിന്നും ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ആളുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് ഇന്ധനക്ഷാമം പലയിടങ്ങളിലും സാധാരണമായി മാറുകയാണ്. അതോടെ ആളുകൾ ആകപ്പാടെ പരിഭ്രാന്തരായിട്ടുണ്ട്. ഇപ്പോഴിതാ വിശാഖപട്ടണത്ത് ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ ജനങ്ങളുടെ വൻ തിരക്കാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 'ബോംബെ ഗ്യാസ്ലൈറ്റ് സ്റ്റോഴ്സിൽ' നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
സാധാരണ ഗതിയിൽ പ്രതിദിനം രണ്ടോ മൂന്നോ ഇൻഡക്ഷൻ കുക്കറുകൾ മാത്രം വിറ്റിരുന്ന ഈ കടയിൽ, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നൂറിലധികം യൂണിറ്റുകളാണത്രെ വിറ്റഴിഞ്ഞത്. കടയുടമ തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ദിവസം മാത്രം 93 കുക്കറുകൾ വിറ്റഴിച്ചതായും കടയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
എന്തായാലും, സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് കടയുടമ അഞ്ച് ദിവസം മുമ്പ് തന്നെ ആവശ്യത്തിന് ഇൻഡക്ഷൻ കുക്കറുകൾ ഓർഡർ ചെയ്ത് സ്റ്റോക്ക് ചെയ്തിരുന്നുവത്രെ. വരാനിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ നഗരവാസികൾ തയ്യാറെടുക്കുന്നതിൻ്റെ തെളിവാണ് ഈ വർദ്ധിച്ച വിൽപ്പനയെന്നാണ് കടയുടമയുടെ മകൻ നാസർ സാലിഹ് പറയുന്നത്. നിലവിൽ ബില്ലിംഗ് കൗണ്ടറുകളിൽ ഇൻഡക്ഷൻ കുക്കറുകൾക്കായി ജനങ്ങൾ ക്യൂ നിൽക്കുന്ന സാഹചര്യമാണുള്ളത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾ എത്ര വേഗമാണ് മുൻകരുതലുകൾ എടുക്കുന്നതെന്നാണ് പലരും കമന്റുകളിൽ പറഞ്ഞിരിക്കുന്നത്. കടയുടമയുടെ ബിസിനസ്സ് ബുദ്ധിയെയും ദീർഘവീക്ഷണത്തെയും പുകഴ്ത്തിക്കൊണ്ടും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. അതേസമയം, ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം കുത്തനെ കൂടുന്നത് വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനയുണ്ടാക്കുന്നത് ഇനി അടുത്ത പ്രതിസന്ധിയുണ്ടാക്കുമോ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.
