നേമത്തെ സംവാദ വെല്ലുവിളിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. സിപിഎം-ബിജെപി സ്ഥാനാർത്ഥികൾ ജനത്തെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്ക് കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

തിരുവനന്തപുരം: നേമത്ത് സിപിഎം - ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള 'സംവാദ' വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. തുണ്ടുകടലാസും കൂടെ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ എന്നും കെഎസ് ശബരീനാഥൻ ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്ന് വി ശിവൻകുട്ടി പ്രതികരിച്ചിട്ടുണ്ട്. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് വി ശിവൻകുട്ടി പ്രതികരിച്ചത്.