ലോൺ തട്ടിപ്പിന് ഇരയായ മാനന്തവാടി പനവല്ലി സ്വദേശി തോമസിന്റെ വീട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി നടപടിക്കെത്തി. ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഈ മാസം ഒൻപതിന് ഇരകളുമായി ബാങ്ക് ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി.
മാനന്തവാടി: ലോൺ തട്ടിപ്പിന് ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ. വയനാട് മാനന്തവാടി പനവല്ലിയിലെ തോമസിന്റെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇതോടെ നാട്ടുകാരുമായി ചർച്ച നടത്തിയ ഉദ്യോഗസ്ഥർ ജപ്തി നടപടികൾ ഒഴിവാക്കി മടങ്ങി. ഈ മാസം ഒൻപതിന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇരകളുമായി ചർച്ച നടത്താനും തീരുമാനിച്ചു. എറണാകുളം സ്വദേശി നടത്തിയ തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് മാസം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത പരമ്പരയാണിത്. ആശങ്ക പെട്ടത് പോലെ ഒരു രൂപ പോലും ലോൺ എടുക്കാത്ത മാനന്തവാടി പനവല്ലി സ്വദേശി തോമസിന്റെ വീട്ടിൽ ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി എത്തി. ഇത് നാട്ടുകാർ തടയുകയായിരുന്നു. ഒടുവിൽ ജപ്തി നടപടിക്ക് എറണാകുളത്ത് നിന്ന് എത്തിയ ഉദ്യോഗസ്ഥ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. ഈ മാസം ഒൻപതിന് ഇരകളുമായി ബാങ്ക് ചർച്ച നടത്താനും ബാങ്ക് തീരുമാനിക്കുകയായിരുന്നു. എന്നാൽ വയനാട്ടിൽ വച്ച് തന്നെ ചർച്ച നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലം പിന്നീട് തീരുമാനിക്കാമെന്നും ചർച്ച കഴിയും വരെ നടപടികൾ ഉണ്ടാകില്ലെന്നും ബാങ്ക് അധികൃതർ ഉറപ്പ് നൽകിയാണ് മടങ്ങിയത്.


