നടക്കുന്നത് രാജ്യത്തെ വിഭജിച്ച് ഭരിക്കാനുള്ള ശ്രമം; പ്രതിഷേധങ്ങൾ ഗവൺമെന്റിനെ പരിഭ്രാന്തരാക്കിയെന്ന് കവി സച്ചിദാനന്ദൻ
ബുദ്ധി ജീവികളെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്യാൻ പോലും മടിയില്ലാത്ത അവസ്ഥയിലേക്ക് ഭരണാധികാരികൾ എത്തിയിരിക്കുന്നുവെന്നും ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ പൗരനും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ചരിത്രകാരൻ രാമചന്ദ്രഗുഹയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതികരണവുമായി സാഹിത്യകാരൻ സച്ചിദാനന്ദൻ. ബുദ്ധി ജീവികളെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്യാൻ പോലും മടിയില്ലാത്ത അവസ്ഥയിലേക്ക് ഭരണാധികാരികൾ എത്തിയിരിക്കുന്നുവെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഇന്ത്യ മുഴുവൻ തിളച്ച് മറിഞ്ഞ് കൊണ്ടിരിക്കുന്ന സമയമാണിതെന്നും മനപ്പൂർവം രാജ്യത്തെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. .
ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ പൗരനും പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട സച്ചിദാനന്ദൻ ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. മതത്തിന്‍റെ പേരിൽ ഇന്ത്യൻ പൗരത്വത്തെ വിഭജിക്കുന്നത് അടിസ്ഥാനപരമായി തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഗവൺമെന്‍റ് പരിഭ്രാന്തമായിരിക്കുന്നുവെന്നാണ് ഇത്തരം നടപടികൾ സൂചിപ്പിക്കുന്നതെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ദില്ലിൽ റെഡ് ഫോർട്ട് പരിസരത്ത് പ്രതിഷേധക്കാർ എത്തുന്നത് തടയാൻ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിടുന്നത് ഇതിന്‍റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.