പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന കേസിലെ പ്രതി മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന കേസിലെ പ്രതി മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം. ഇയാള്‍ ജില്ല വിട്ടതായാണ് സൂചന. വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പലീസിന് കിട്ടിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
വിശദവിവരങ്ങൾ
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഷാൻ ഷാനു എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആയിരുന്നു ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.. മുസ്ലിം ലീഗ് നൽകിയ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തിന് പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി. തുടർന്നാണ് സാദിഖലി തങ്ങളുടെ വ്യാജ ചിത്രങ്ങൾ കാട്ടി ബന്ധുവായ തന്നെ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ഭീഷണിപ്പെടുത്തിയിരുന്നെന്നു കാണിച്ചു മു ഈനലി തങ്ങൾ മലപ്പുറം എസ് പിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് മുഹമ്മദ് റോഷന് എതിരെ കേസെടുത്തത്. ജനുവരി 31 ന് മു ഈനലി തങ്ങളെയും സുഹൃത്തിനെയും പ്രതി പെരിന്തൽമണ്ണയിലെ ഷോപ്പിങ് മാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സാദിഖലി തങ്ങളുടെ ചില അവ്യക്തമായ ചിത്രങ്ങൾ കാട്ടി ഇത് മോശം രീതിയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ 15 കോടി തരണമെന്നായിരുന്നു ആവശ്യം. ഈ കാര്യത്തെ കുറിച്ച് പരാതി നൽകിയാൽ വധിക്കുമെന്നും ഭീഷണി മുഴക്കി. പണം നൽകാൻ തയ്യാറാകാതെ വന്നതോടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാൾ തന്നെ സാദിഖലി തങ്ങൾക്ക് എതിരെ അധിക്ഷേപ പോസ്റ്റ് ഇടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കലാപ ശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.


