രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടെന്നും നിയമത്തിന്‍റെ കുരുക്കഴിച്ച് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നുന്നത്. 

കോഴിക്കോട് മാവോയിസ്റ്റെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിന്‍റെ മാതൃസഹോദരി സജിത മഠത്തിലിന്‍റെ ഹൃദയം തൊടുന്ന ഫേസ്ബുക്ക് കുറിപ്പ്. വിയ്യൂര്‍ ജയിലിലേക്ക് കാണാന്‍ പോകുന്നതിനെക്കുറിച്ചാണ് സജിത ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ചുവന്ന മുണ്ടുകള്‍ക്ക് പകരം വെള്ളമുണ്ട് മതിയെന്നും പുസ്തകങ്ങള്‍ എത്തിക്കാന്‍ ഭയം തോന്നുന്നുവെന്നും സജിത പറയുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടെന്നും നിയമത്തിന്‍റെ കുരുക്കഴിച്ച് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നുന്നത്. 

Add Asianetnews as a Preferred SourcegooglePreferred


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അലൻ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ? നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു. നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?
പെട്ടെന്ന് തിരിച്ച് വായോ!

നിന്‍റെ കരുതലില്ലാതെ അനാഥമായ ഞങ്ങൾ!