കഴിഞ്ഞ ഇരുപത് വർഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

കൊല്ലം : ആത്മഹത്യ ചെയ്ത കൊല്ലം പത്തനാപുരത്തെ സാക്ഷരതാ പ്രേരക് ബിജുമോൻ കേരള ബജറ്റിന്റെ ആദ്യ ഇരയും രക്തസാക്ഷിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ ഓണറേറിയം നൽകുമെന്ന പ്രഖ്യാപനം സാക്ഷരതാ പ്രേരക്മാർ പ്രതീക്ഷിച്ചിരുന്നു. മരണത്തിന് കാരണം സർക്കാർ ആണെന്നും ബിജുമോന്റെ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു. 

കഴിഞ്ഞ ഇരുപത് വർഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകാണ് ബിജുമോൻ. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെത്തുർന്ന് 49 കാരനായ ബിജുമോൻ കടുത്ത മനോവിഷമത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നും ബിജുമോൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31ന് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പായില്ല. ഇതേത്തുടർന്നാണ് ഇവരുടെ ശമ്പളം മുടങ്ങിയത്. കഴിഞ്ഞ 80 ദിവസമായി കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്. സംസ്ഥാനത്തെ 1714 പ്രേരക്മാർ ബിജുമോനെ പോലെ സമാന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന് സംഘടന പ്രതിനിധികൾ പറയുന്നു. അവിവാഹിതനാണ് മരിച്ച ബിജുമോൻ. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

പത്തനാപുരത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാപ്രേരക്ക് ബിജുമോൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുഞ്ഞുവെന്ന് സുഹൃത്തുക്കൾ. സമരം ചെയ്തിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ നിരാശനായിരുന്നു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിജുമോൻ പറഞ്ഞിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പുനർവിന്യാസ ഉത്തരവ് വരാത്തതിലും ബിജുമോൻ കടുത്ത നിരാശയിലായിരുന്നുവെന്ന് സുഹൃത്ത് ഷീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More : 'ബിജുമോൻ കടന്നുപോയത് സാമ്പത്തിക പ്രതിസന്ധിയിലൂടെ, ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു'; വെളിപ്പെടുത്തി സുഹൃത്ത്