വക മാറ്റിയിട്ടില്ലെന്ന് കെഎസ്‍ഇബി: സാലറി ചാലഞ്ച് തുക നാളെ മുഖ്യമന്ത്രിക്ക് കൈമാറും
സാലറി ചാലഞ്ച് വകമാറ്റിയെന്ന ആരോപണമുയർന്നപ്പോൾ കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള തന്നെ രംഗത്തെത്തിയിരുന്നു. സ്വാഭാവിക കാലതാമസമെന്ന് പിള്ള വ്യക്തമാക്കി.
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെഎസ്ഇബി നാളെ കൈമാറും. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാകും ഉച്ചയോടെ തുക കൈമാറുക. തുക ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും വകമാറ്റിയെന്നുമുള്ള തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിത് തെറ്റാണെന്നും 130 കോടി രൂപ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള വ്യക്തമാക്കിയിരുന്നു.സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.
സാലറി ചലഞ്ചിന്‍റെ പത്ത് മാസം നീണ്ട തവണ പൂർത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. 130 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നു. മഹാപ്രളയത്തിനു ശേഷം കെഎസ്ഇബിയുടേയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് 50 കോടി കൈമാറിയിരുന്നു. സാലറി ചലഞ്ചിനു മുമ്പാണിത് കൈമാറിയതെന്നും എന്‍ എസ് പിള്ള പറഞ്ഞു.