Samastha Against Kerala Police : 'പൊലീസ് നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട'; വിമർശനവുമായി സമസ്ത
പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയനാണോ അതോ, നിക്ഷിപ്ത താൽപര്യക്കാർക്കോ എന്നാണ് സമസ്തയുടെ ചോദ്യം.
കോഴിക്കോട്: കേരളാ പൊലീസിനെതിരെ (Kerala Police) വിമർശനവുമായി സമസ്ത (Samastha). ആർഎസ്എസ് അജണ്ടയാണ് പൊലീസ് നടപ്പാക്കുന്നത് എന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തില്‍ വിമർശിക്കുന്നത്. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയനാണോ അതോ, നിക്ഷിപ്ത താൽപര്യക്കാർക്കോ എന്നാണ് സമസ്തയുടെ ചോദ്യം. സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് സമസ്തയുടെ വിമർശനം. കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു സമദ് പൂക്കോട്ടൂരിനെതിരെ തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്.
കെ റെയില്‍ പദ്ധതിയില്‍ ഉറച്ച നിലപാടുമായി മുന്നോട് പോകുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പൊലീസിന്‍റെ ഇട്ടത്താപ്പുകള്‍ക്കെതിരെ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാതെ പോകുന്നതെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. പൊലീസിന്‍റെ ഇരട്ടത്താപ്പിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരായ കള്ളക്കേസ്. മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ പൂക്കിപ്പറമ്പില്‍ തെന്നല മുസ്ലീം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണം സമ്മേളനത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, കൊവിഡ് സംബന്ധമായ എല്ലാ പ്രോട്ടോക്കോളും പാലിച്ചിരുന്നുവെന്നും സമ്മേളനം നടത്താന്‍ പൊലീസിന്‍റെ അനുമതി വാങ്ങിയിരുന്നെന്നും സമസ്ത വിശദീകരിക്കുന്നു.