സ്ത്രീകൾ ഭവനത്തിൽ പ്രാർത്ഥിക്കണമെന്നാണ് സമസ്തയുടെ നിലപാട്. വിശ്വാസികളുടെ കാര്യത്തിൽ കോടതികൾ ഇടപെടുന്നത് സ്വീകാര്യമല്ലെന്നും സമസ്ത
മലപ്പുറം: സ്ത്രീകൾ പള്ളികളിൽ പ്രാർത്ഥിക്കുന്നതിന് സമസ്ത എതിരാണെന്ന് ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാർ. സ്ത്രീകൾ ഭവനത്തിൽ പ്രാർത്ഥിക്കണമെന്നാണ് സമസ്തയുടെ നിലപാട്. വിശ്വാസികളുടെ കാര്യത്തിൽ കോടതികൾ ഇടപെടുന്നത് സ്വീകാര്യമല്ല. ശബരിമലയുടെ കാര്യത്തിലും സമസ്തയുടെ നിലപാട് ഇതു തന്നെയാണെന്നും ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു,
സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി ചോദിച്ചതിന് പിന്നാലെയാണ് സമസ്തയുടെ പ്രതികരണം. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.
കേന്ദ്ര സർക്കാർ, വക്കഫ് ബോർഡുകൾ, മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ്ങിയ എതിര്‍ കക്ഷികൾക്കാണ് നോട്ടീസ്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്കെതിരെ ഭരണഘടനയുടെ 14ാം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നു കോടതി ചോദിച്ചു.
മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയിൽ വിശദമാക്കുന്നുണ്ട്.
