'സർക്കാർ ഇടപെടണം', ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരെ സമസ്ത
വിധി മുസ്ലീം വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമസ്ത സംവരണ സമിതി കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമസ്ത. വിധി മുസ്ലീം വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമസ്ത സംവരണ സമിതി കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മുസ്ലീം വിഭാഗത്തിന്റെ അവകാശം അന്യായമായി കവർന്നെടുത്തുവെന്നതാണ് ഹൈക്കോടതി വിധിക്ക് അടിസ്ഥാനമെന്നും കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.
സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പാലോളി മുഹമ്മദ് കുട്ടി മുസ്ലീംഗങ്ങൾക്ക് വേണ്ടി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇതിൽ വെള്ളം ചേർത്തു. 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമസ്ത സംവരണ സമിതി തുടർ നടപടികളുമായി മുന്നോട്ടുപോകും. മുസ്ലീം ക്രിസ്ത്യൻ സൗഹാർദം തകർക്കുന്ന ശക്തികളെ കണ്ടെത്തണമെന്നും സമസ്ത സംവരണസമിതി ആവശ്യപ്പെട്ടു.