മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ന് മൊഴിയിൽ പറയുന്നു. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയതായും സന്ദീപ് മൊഴി നൽകി. മാനസിക പീഡനം ഉണ്ടായെന്നും മൊഴി. 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതർക്കുമെതിരെ എൻഫോഴ്മെൻ്റ് കള്ളതെളിവ് ഉണ്ടാക്കിയതായി സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. സന്ദീപ് നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും വാർ‍ത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സന്ദീപ് നായരുടെ രസഹ്യമൊഴിയെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലിൽ വച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥർ പ്രേരിപ്പിച്ച മൊഴി നൽകി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായി ഡിവൈഎസ്പി ബൈജു പൗസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 

ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പകർപ്പ് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ കണ്ട അഭിഭാഷകനായ സുനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും ക്രൈംബ്രാഞ്ച് വ്യത്തമാക്കുന്നു. ക്രൈം ബ്രാഞ്ചിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപിൻ്റെ രഹസ്യമൊഴിയെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.