Sandeep Murder : സന്ദീപ് വധം: തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ക്കുനേരെ ജനരോഷം, അഞ്ച് മിനിറ്റില്‍ പൊലീസ് മടങ്ങി
പ്രതികള്‍ക്കുനേരെ ജനം തിരിഞ്ഞു. സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. ഇവര്‍ പ്രതികള്‍ക്കുനേരെ ആക്രോശിച്ചു. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒരുമിച്ച് വിലങ്ങിട്ടാണ് കൊണ്ടുവന്നത്.
തിരുവല്ല: സിപിഎം (CPM) പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപിന്റെ (PB Sandeep) കൊലപ്പെടുത്തിയ (Sandeep Murder) കേസിലെ പ്രതികള്‍ക്കുനേരെ തെളിവെടുപ്പിനിടെ ജനരോഷം. തുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ്(Police) മടങ്ങി. കേസിലെ പ്രതികളായ യുവമോര്‍ച്ചാ നേതാവ് ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിന് ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. പ്രതികള്‍ സന്ദീപിനെ വെട്ടിയ കലുങ്കിനടുത്തെത്തിച്ച് കൃത്യം നടത്തിയത് എങ്ങനെയെന്ന് പൊലീസ് ചോദിച്ച് മനസ്സിലാക്കി.
എന്നാല്‍ പ്രതികള്‍ക്കുനേരെ ജനം തിരിഞ്ഞു. സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. ഇവര്‍ പ്രതികള്‍ക്കുനേരെ ആക്രോശിച്ചു. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒരുമിച്ച് വിലങ്ങിട്ടാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മന്‍സൂറിനെ ജീപ്പില്‍ നിന്നിറക്കിയതോടെയാണ് പ്രതിഷേധം കനത്തത്. തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.
അഞ്ചാം പ്രതി വിഷ്ണുവിനെ വൈകുന്നേരം തലവടിയില്‍ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് വടിവാള്‍ കണ്ടെടുത്തു. സന്ദീപിനെതിരെ വ്യക്തവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന പ്രതികളുടെ വാദത്തെ നാട്ടുകാര്‍ എതിര്‍ത്തു. സന്ദീപിനെതിരെ പ്രതിയായ ജിഷ്ണുവിന് വ്യക്തി വൈരാഗ്യമില്ലെന്നും ഇവര്‍ പറയുന്നത് കള്ളമാണെന്നും നാട്ടുകാര്‍ പറഞ്ഞു. നാലാം പ്രതി ഫൈസല്‍ എന്ന മന്‍സൂറിന്റെ പേര് വിവരങ്ങളില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഇയാളുമായി പൊലീസ് ഇന്ന് കാസര്‍കോടേക്ക് പോകും. ഇയാള്‍ ആദ്യം പറഞ്ഞ ഫൈസല്‍ എന്ന പേര് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്‍സൂര്‍ എന്നാണ് യഥാര്‍ത്ഥ പേരെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്.
ഫോണ്‍ കോള്‍ തന്റേത് തന്നെയെന്ന് വിഷ്ണു സന്ദീപ് വധക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍
സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെയുള്ള ചോദ്യം ചെയ്യലിലാണ് അഞ്ച് പ്രതികളും നിര്‍ണായകമായ വിവരങ്ങള്‍ മൊഴി നല്‍കിയത്. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം. ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സന്ദീപ് വധക്കേസിലെ പ്രതികള്‍ മുമ്പ് പല കേസുകളില്‍പ്പെട്ടപ്പോഴും സഹായങ്ങള്‍ നല്‍കിയത് മിഥുനാണ്. ഇയാളുടെ സഹോദരനും ഈ പ്രതികള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനഫലം കിട്ടാനുണ്ട്. ഇതിനിടെ അഞ്ചാം പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് വടിവാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമാനുരില്‍ പിടിച്ചുപറി കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ കഴിയുന്നതിനിടയിലാണ് അഞ്ചംഗ സംഘം സന്ദീപിനെ വധിച്ചതെന്നും പൊലീസിന് മൊഴി നല്‍കി. ഹരിപ്പാട് സ്വദേശിയായ അരുണിനെ തട്ടിക്കൊണ്ട് വന്ന് മര്‍ദ്ദിക്കാനാണ് പ്രതികള്‍ തിരുവല്ല കുറ്റൂരില്‍ മുറി വാടകയ്‌ക്കെടുത്തത്. കരുവാറ്റയില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയ രതീഷിന് വേണ്ടിയാണ് അരുണിനെ തട്ടിക്കൊണ്ട് വന്നത്.
നിലവില്‍ ആലപ്പുഴയില്‍ റിമാന്റില്‍ കഴിയുന്ന രതീഷിനെയും സന്ദീപ് വധക്കേസില്‍ പ്രതി ചേര്‍ത്തു. തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ തെറ്റിധരിപ്പിച്ച മണ്‍സൂറിന്റെ കൂടുതല്‍ വിവരങ്ങളറിയാനാണ് ഇയാളുമയി അന്വേഷണ സംഘം കാസര്‍ഗോഡെക്ക് പോകുന്നത്. കഴിഞ്ഞ ആഴ്ചയാണ് സിപിഎം പെരിങ്ങ ലോക്കല്‍ സെക്രട്ടറിയായ പിബി സന്ദീപ് കൊല്ലപ്പെട്ടത്. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. പിന്നീല്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു.