Asianet News MalayalamAsianet News Malayalam

'എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്'; കെ എസ് രാധാകൃഷ്ണനോട് സന്ദീപാനന്ദഗിരിയുടെ ചോദ്യം

മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും ഫഹദും മതപ്രഭാഷണത്തിലൂടെയല്ല ആളുകളുടെ മനസ്സില്‍ കയറിയത്. മാലേഗാവ് സ്ഫോടനം, ഗുജറാത്ത്കലാപം എന്നിവയിലും ഇവരാരും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സ്വാമി വ്യക്തമാക്കി

sandipanandagiri against ks radhakrishnan
Author
Trivandrum, First Published Apr 29, 2019, 7:15 PM IST

തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദത്തില്‍ മലയാള നടന്മാരായ മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവര്‍ എന്തുകൊണ്ടാണ് അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ മുന്‍ പിഎസ് സി ചെയര്‍മാനും ബിജെപി നേതാവുമായ കെഎസ് രാധാകൃഷ്ണനെതിരെ ചോദ്യങ്ങളുമായി സ്വാമി സന്ദീപാനന്ദ ഗിരി. എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നതെന്നും ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുകയാണെന്നും സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലാണ് വാര്‍ത്ത കണ്ടത്. മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും ഫഹദും മതപ്രഭാഷണത്തിലൂടെയല്ല ആളുകളുടെ മനസ്സില്‍ കയറിയത്. മാലേഗാവ് സ്ഫോടനം, ഗുജറാത്ത്കലാപം എന്നിവയിലും ഇവരാരും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സ്വാമി വ്യക്തമാക്കി. നരേന്ദ്രമോദി മുതൽ ശശികല വരെയുള്ള ആരായാലും ഇത്തരം ചോദ്യം ചോദിച്ചാല്‍ വിഷമം തോന്നില്ലായിരുന്നെന്നും രാധാകൃഷ്ണന്‍ ചോദിച്ചതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം


പ്രിയ കെ.എസ്. രാധാകൃഷ്ണൻജി,
അങ്ങയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുള്ള ഒരാളെന്ന നിലയിൽ ചിലത് പറയാൻ ആഗ്രഹിക്കുന്നു;
മനുഷ്യമനസ്സിൽ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവെക്കാൻ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവർ വളരെ ചുരുക്കംപേരാണ് ഇന്ന് കേരളത്തിലുള്ളത്.
അങ്ങ് എപ്പോഴെല്ലാം ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് കേൾക്കാൻ ഇടവന്നിട്ടുണ്ടോ അപ്പൊഴെല്ലാം എല്ലാം മറന്ന് ഗാന്ധിജിയെ അനുഭവിക്കുന്നതിന് ഇടവന്നിട്ടുണ്ട്,അതിൽ ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്.
ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ അങ്ങയുടെ ഒരു പരാമർശം വായിക്കാൻ ഇടയായതിനാലാണ് ഈ കുറിപ്പ്.
ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
“നടന്മാരായ മമ്മുട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വായിച്ചു.”
ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്രമോദി മുതൽ ശശികല വരെയുള്ള ആരായാലും ഒരുവിഷമവും തോന്നില്ലായിരുന്നു.
രാധാകൃഷ്ണൻജീ,
കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ?
അവരെ നാം സ്നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ?
ഗുജറാത്ത് കലാപം,മാലേഗാവ് സ്പോടനം,ശബരിമല,ഇതുപോലുള്ള ഏതെങ്കിലും വിഷയത്തിൽ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ?
അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്?
അപേക്ഷയാണ് അങ്ങ് ഇത് ചയ്യരുത്.
വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗത്തിലെ അവസാനവരികൾ ഇവിടെ അന്വർത്ഥമാണെന്നു തോന്നുന്നു.
“വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ കയ്യടക്കിയിരിക്കയാണ്.അവ ഈ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു.മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു.സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു.ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.
ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.”
(സ്വാമി വിവേകാനന്ദൻ )

Follow Us:
Download App:
  • android
  • ios