കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്

പാലക്കാട്: ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരു മാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാകാതെ പോലീസ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. എന്നാൽ കൊലപാതകം നടന്ന് ഒരു മാസം തികഞ്ഞിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

മുഴുവൻ പ്രതികളെയും ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേ കടക്കുമെന്നും ബിജെപി വ്യക്തമാക്കി. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്.