'5 വർഷമായി അകറ്റിനിർത്തി, മരുമകളുടെ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നു': ആരോപണവുമായി സനുമോഹന്‍റെ അമ്മ
ദുരൂഹ സാഹര്യത്തിൽ വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം.
കൊച്ചി: കൊച്ചിയിലെ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരിവൈഗയുടെ ദുരൂഹ മരണത്തിൽ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നതായി കാണാതായ പിതാവ് സനുമോഹന്‍റെ അമ്മ സരള. 5 വർഷമായി സനുമോഹനും കുടുംബവും കൊച്ചിയിൽ ഒളിവിൽ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും മകനെ ആരെങ്കിലും തട്ടികൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള ഏഷ്യാനെറ്റ് നൂസിനോട് പറഞ്ഞു.
ദുരൂഹ സാഹര്യത്തിൽ വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ഇതിനിടെയിലാണ് കൂടുതൽ ആരോപണങ്ങളുമായി സനുമോഹന്‍റെ കുടുംബം രംഗത്തെത്തുന്നത്. പൂനെയിൽ സാന്പത്തിക ബാധ്യതകളുണ്ടായതിനെ തുടർന്ന് കൊച്ചിയിലെത്തിയ മകനെയും കുടുംബത്തെയും ബന്ധുക്കൾ ചേർന്ന് 5 വർഷമായി അകറ്റി നിർത്തിയെന്നാണ് അമ്മയുടെ പരാതി. മരുമകളുടെ ബന്ധുക്കൾ പറയുന്ന കാര്യങ്ങളിൽ അസ്വഭാവികതയുണ്ടെന്നും സരള പറയുന്നു. എന്നാൽ ആരോപണ വിധേയരായ ബന്ധുക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.